തിരുവനന്തപുരം: കേരള നിയമസഭാ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ള ഇഎംഎസ് സ്മൃതി, ആധുനിക കേരളത്തിന്റെ ചരിത്രത്തിന് നേരേ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വ്യാജ ചരിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് യഥാർഥ ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും. കേരള നിയമസഭയിലെ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുള്ള ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇഎംഎസിന്റെ സ്മരണകൾ നിലനിർത്തുന്നതിനും, പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമായാണ് ഇഎംഎസ് സ്മൃതി ഒരുക്കിയിരിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച ഹൈടെക്ക് മ്യൂസിയം നിയമസഭ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും അക്കാദമിക് താത്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.